-
No Comments
വിലക്കയറ്റം: യു.ഡി.എഫ്. 22ന് സെക്രട്ടേറിയറ്റ് പിക്കറ്റ്ചെയ്യും
കൊച്ചി: വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ഇടതുസര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഡിസംബര്‍ 22ന് യുഡിഎഫ് നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പിക്കറ്റ്ചെയ്യും. വൈദ്യുതിനിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 10ന് എല്ലാ പഞ്ചായത്തുകളിലെയും വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍ക്കുമുന്നില്‍ കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തും.
സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. അരിവില കുതിച്ചുയര്‍ന്നിട്ടും പിടിച്ചുനിര്‍ത്താനായില്ല. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നോക്കുകുത്തിയായി. കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നില്ല. കച്ചവടക്കാരും കരിഞ്ചന്തക്കാരും വിപണിയില്‍ യഥേഷ്ടം വില ഉയര്‍ത്തുന്നു.
മന്ത്രിമാര്‍ പ്രഖ്യാപനം ഇറക്കുന്നതല്ലാതെ പാവപ്പെട്ടവരുടെ രക്ഷയ്ക്കായുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല. കാര്‍ഷിക കടാശ്വാസകമ്മീഷന്‍ പൂര്‍ണമായും നിശ്ചലമായി. ധനകാര്യവകുപ്പിന്റെ ധാര്‍ഷ്ഠ്യവും അഹങ്കാരവുമാണ് കാരണം.
==============================================
കൃഷി ഉപേക്ഷിക്കുന്നത് വരുമാനം കുറഞ്ഞതുകൊണ്ട്
വി.ഹരിഹരന്‍ മാതൃഭൂമിയില്‍ എഴുതിയിരുന്ന തരിശാകുന്ന പാടങ്ങള്‍ ദുരിതമൊഴിയാതെ കര്‍ഷകര്‍ എന്ന ലേഖനപരമ്പരയും തുടര്‍ന്ന് നെല്‍കൃഷി നിലനിറുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ന എഡിറ്റോറിയലും വായിച്ചു. നെല്‍കൃഷിമേഖലയിലെ ഗുരുതരമായ അവസ്ഥയും നെല്‍കര്‍ഷകര്‍ കടംകയറി മുടിയാന്‍ വിധിക്കപ്പെട്ടിരിക്കുന്നവരായി കഴിയുകയാണെന്നു പറഞ്ഞിരിക്കുന്നതും രാജ്യസ്നേഹികളായ എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്.
നെല്‍കൃഷി കേരളത്തില്‍ ആദായകരമല്ലാതായിട്ട് നാളുകളായി. ഇവിടെ മാറി മാറി വന്ന സര്‍ക്കാരുകള്‍ നെല്‍ കര്‍ഷകരെ ശത്രുക്കളായി കണക്കാക്കി അവരുടെ സാമ്പത്തിക നില കണക്കാക്കാതെ കര്‍ഷക തൊഴിലാളികള്‍ക്ക് അതിരുവിട്ട ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും അവയെല്ലാം കര്‍ഷകരുടെ ബാധ്യതയാക്കി മാറ്റുകയും ചെയ്തപ്പോള്‍ കൃഷിചെലവ് ക്രമാതീതമായി കുതിച്ചുകയറി. കേരളത്തില്‍ കൃഷിച്ചെലവില്‍ അറുപതു ശതമാനത്തിലുമേല്‍ കൂലിച്ചെലവാണ്. മറ്റു സംസ്ഥാനങ്ങളില്‍ നെല്ലുല്പാദനത്തിന്റെ ചെലവ് ഏതാണ്ട് ഇവിടത്തേതിന്റെ പകുതി മാത്രമാണ്. കൃഷിച്ചെലവും കൃഷിയില്‍ നിന്നുള്ള വരുമാനവും തമ്മില്‍ യാതൊരുവിധത്തിലും പൊരുത്തപ്പെടാതെ വരുമ്പോള്‍ നെല്‍കൃഷി എങ്ങനെ തുടര്‍ന്നുകൊണ്ടുപോകുവാന്‍ കഴിയുമെന്ന് രാഷ്ട്രീയ നേതാക്കളോ സര്‍ക്കാരോ ചിന്തിക്കുന്നില്ല. തൊഴിലാളികളുടെ പരാധീനതകള്‍ക്കെല്ലാം കാരണക്കാര്‍ കര്‍ഷകരാണെന്നും വര്‍ഗബോധമുള്ള തൊഴിലാളികള്‍ അവരുടെ വംശനാശം വരുത്തണമെന്നും രാഷ്ട്രീയക്കാരും ട്രേഡ് യൂണിയന്‍ നേതാക്കളും പ്രചരണം നടത്തി. ആകെ കലാപകലുഷിതമാക്കി. ഇതുമൂലം സഹികെട്ട കര്‍ഷകര്‍ നിരാശരായി കൃഷി എന്നെന്നേക്കുമായി ഉപേക്ഷിക്കുകയായിരുന്നു. ഇവരുടെ പിന്‍മുറക്കാരില്‍ ഭൂരിഭാഗവും ഈ മേഖല എന്നെങ്കിലും രക്ഷപ്പെടുമെന്നുള്ള ചിന്ത വെടിഞ്ഞ് ആദായകരവും അഭിമാനകരവുമായ മറ്റ് മേഖലകള്‍ തേടിപ്പോയിരിക്കുന്നു. മറ്റ് യാതൊരു പോംവഴിയുമില്ലാത്തവര്‍ മാത്രമാണ് നെല്‍കൃഷിമേഖലയില്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത്.
ഭൂപരിഷ്കരണനിയമം വന്നശേഷമുണ്ടായ വീതംവെയ്ക്കലിന്റെയും വില്പനയുടെയും ഫലമായി കേരളത്തില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തിന് ഇന്ന് രണ്ടേക്കറോളം നിലത്തിലെ കൃഷി സ്വന്തമായിട്ടുള്ളു. 5 ഏക്കറിന് മുകളില്‍ കൃഷിഭൂമിയുള്ള കുടുംബങ്ങള്‍ എണ്ണത്തില്‍ കുറവാണ്. ഒരേക്കര്‍ നെല്‍കൃഷിയില്‍നിന്നു കൃഷിപിഴ ഒന്നും സംഭവിച്ചില്ലെങ്കില്‍ കിട്ടാവുന്ന വാര്‍ഷിക അറ്റാദായം 5000 രൂപ മാത്രമാണ്. ൫ ഏക്കര്‍ കൃഷിചെയ്യുന്ന ഒരു കര്‍ഷക മുതലാളിയുടെ വാര്‍ഷിക അറ്റാദായം 25,000 രൂപയ്ക്ക് മേല്‍ വരില്ല. അതേസമയം ഇവിടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന ഏറ്റവും താണ ഗ്രേഡ് ജീവനക്കാരന് ശമ്പളവും അലവന്‍സുമായി പ്രാരംഭത്തില്‍ത്തന്നെ പ്രതിവര്‍ഷം 70,000 രൂപയോളം ലഭിക്കുന്നു. ഇവരെപ്പോലുള്ള കുറഞ്ഞ ശമ്പളക്കാര്‍ക്കും മറ്റ് ഉയര്‍ന്ന ശമ്പളക്കാര്‍ക്കും വര്‍ഷംതോറും ഇന്‍ക്രിമെന്റും ഇടക്കിടെ ക്ഷാമബത്താ പരിഷ്കരണവും കാലാകാലങ്ങളില്‍ ശമ്പള പരിഷ്കാരങ്ങളുടെ ആനുകൂല്യങ്ങളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ നെല്‍കര്‍ഷകന്റെ സ്ഥിതി ‘ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ത്തന്നെ കഞ്ഞി’ എന്നപോലെയാണ്. സര്‍ക്കാരോഫീസിലെ പ്യൂണ്‍ ചെയ്യുന്ന സേവനത്തെക്കാള്‍ വിലകുറഞ്ഞ സേവനമാണോ ഇവിടത്തെ നെല്‍കര്‍ഷകര്‍ ചെയ്യുന്നത്? പ്യൂണിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കെങ്കിലും ഇവിടത്തെ നെല്‍കര്‍ഷകര്‍ക്കും അവകാശമില്ലെ?
ജോസഫ് മാത്യു വള്ളിക്കാവ്
നാലാഞ്ചിറ, തിരുവനന്തപുരം. 15
കടപ്പാട്- മാതൃഭൂമി 9-12-07








വ്യാഖ്യാനം