-
ഭക്ഷ്യ സുരക്ഷയ്ക്ക് ഫാക്ട് ഒരു പരിഹാരമല്ല
No Commentsഫാക്ടിനു തിരിച്ചടിയായി സര്‍ക്കാര്‍ നിലപാട്
കൊച്ചി: നഷ്ടത്തില്‍ നിന്നു കരകയറാനുള്ള ഫാക്ടിന്റെ ശ്രമങ്ങ ള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും നിഷേധാത്മക സമീപനം കനത്ത തിരിച്ചടിയാകുന്നു. കമ്പനിയുടെ പ്രവര്‍ത്തനരീതിയും പ്രത്യേക സാഹചര്യങ്ങളും പരിഗണിക്കാതെ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണവും ഉയര്‍ന്ന നിരക്കും ഫലത്തില്‍ ഇരട്ടി ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താവായ ഫാക്ട് പ്രതിമാസം 137 ലക്ഷം യൂണിറ്റോളം വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗമണ്ഡലിലേക്ക് 14 എംവിഎയും അമ്പലമേട്ടിലേക്ക് 14 എംവിഎയുമാണു പരമാവധി ആവശ്യത്തിനുള്ള കരാര്‍. 25% വൈദ്യുതി കട്ടും യൂണിറ്റൊന്നിന് 50 പൈസ സര്‍ച്ചാര്‍ജും ആയപ്പോള്‍ ഫാക്ടിന്റെ അധിക ഭാരം ഈയിനത്തില്‍ പ്രതിവര്‍ഷം 63 കോടി രൂപയിലെത്തും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേരിയ തോതില്‍ ലാഭത്തിലെത്തിയ കമ്പനിക്ക് ഇതു താങ്ങാനാവാത്ത സ്ഥിതിയാണ്.മാത്രല്ല, വൈദ്യുതി ഉപയോഗിക്കാന്‍ ക്വോട്ട കണക്കാക്കിയ രീതിയും ഫാക്ടിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഉദ്യോഗമണ്ഡ ല്‍, അമ്പലമേട് യൂണിറ്റുകള്‍ക്ക് മൊത്തത്തില്‍ നല്‍കിയിരിക്കുന്ന ക്വോട്ടയനുസരിച്ചു നിയന്ത്രണം ഫലത്തില്‍ 25 ശതമാനത്തിനു പകരം 45% ആയി ഉയര്‍ത്തിയിട്ടുണ്ട്. 2007-2008 ല്‍ യഥാര്‍ഥത്തില്‍ ഉപയോഗിച്ച വൈദ്യുതി കണക്കിലെടുത്താണ് ഇതു നിശ്ചയിച്ചത്. ഈ കാലയളവില്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം കമ്പനിക്കു പൂര്‍ണമായും പ്രവര്‍ത്തിക്കാനായിട്ടില്ല. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ക്വോട്ടയാകട്ടെ ആവശ്യത്തിനു തികയുകയുമില്ല.
മുന്‍ വര്‍ഷങ്ങളില്‍ വൈദ്യുതി കട്ട് ഏര്‍പ്പെടുത്തിയിരുന്നത്, ഏറ്റവും കൂടുതല്‍ കറന്റ് ഉപയോഗിച്ച മാസം അടിസ്ഥാനമാക്കിയായിരുന്നു. ഈ രീതി സ്വീകരിച്ചിരുന്നെങ്കില്‍ പ്രശ്നം ഒഴിവാക്കാമായിരുന്നുതാനും. ഇക്കാര്യം വൈദ്യുതി ബോര്‍ഡിനെ പലവട്ടം അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി.ഒരേ മാനേജ്മെന്റിന്റെ കീഴിലുള്ള വ്യത്യസ്ത സപ്ളൈ പോയിന്റുകളില്‍ നിന്നു വൈദ്യുതി ഒന്നിച്ചെടുക്കാനും ബോര്‍ഡ് അനുവദിക്കുന്നില്ല. ഫാക്ട് പോലുള്ള സ് ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉപയോഗിക്കാത്ത ക്വോട്ട ഉപയോഗിച്ച് ഒരു പ്ളാന്റ് പ്രവര്‍ത്തിപ്പിക്കാനും മറ്റൊന്ന് അടച്ചിടാനുമുള്ള സൌകര്യമാണ് ഇതുവഴി നിഷേധിക്കുന്നത്. ഉദാഹരണത്തിന് ഉദ്യോഗമണ്ഡലിലെയും അമ്പലമേട്ടിലേയും ഫാക്ടംഫോസ് പ്ളാന്റുകള്‍, പൂര്‍ണശേഷിയിലല്ലാതെ പ്രവര്‍ത്തിപ്പിക്കുന്നത് ആദായകരമല്ല. ഒരെണ്ണം നിര്‍ത്തി മൊത്തം ക്വോട്ട ഉപയോഗിച്ചു മറ്റൊന്ന് പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കാന്‍ ബോര്‍ഡിന്റെ വ്യവസ്ഥയനുസരിച്ചു സാധ്യമല്ല. മുന്‍ വര്‍ഷങ്ങളില്‍, വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ ഇതിനെല്ലാം സൌകര്യം അനുവദിച്ചിരുന്നതാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഫാക്ടിനു വല്ലാര്‍പാടം റോഡിനു വേണ്ടി സ്ഥലം വിട്ടുകൊടുത്ത വകയില്‍ ദേശീയ പാത അതോറിറ്റിയില്‍ നിന്ന് 21 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് എന്‍ഒസി കൊടുക്കാത്തതാണ് ഇതിനു തടസ്സം. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പലവട്ടം കൊണ്ടുവന്നിട്ടും നടപടിയായിട്ടില്ല. കൊച്ചി കോര്‍പറേഷന്റെ മാലിന്യം ഫാക്ടിന്റെ സ്ഥലത്തു കൊണ്ടിടാന്‍ അനുമതി നല്‍കി കമ്പനി സാമൂഹിക പ്രതിബദ്ധത കാണിക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അര്‍ഹമായ പരിഗണന ലഭിക്കാത്തതു ജീവനക്കാരെ അസ്വസ്ഥരാക്കുന്നു. ഭക്ഷ്യസുരക്ഷയ്ക്ക് രാജ്യം ഏറ്റവും പ്രാധാന്യം നല്‍കുന്ന അവസരത്തില്‍, ഫാക്ട് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളോടു കടുത്ത വിവേചനം സര്‍ക്കാര്‍ കാണിക്കുന്നതില്‍ അവര്‍ക്ക് പ്രതിഷേധവുമുണ്ട്.
കടപ്പാട് – മനോരമ 9-09-08
വന്‍ സാമ്പത്തികബാധ്യതയും, മണ്ണിന്റെ ജൈവസമ്പുഷ്ടി നശിപ്പിക്കലും ഒരിക്കലും ഭക്ഷ്യ സുരക്ഷയ്ക്ക് അനുകൂലമല്ല. ഫാക്ടിനുവേണ്ടി ചെലവാക്കുന്ന ഭീമമായ തുകകള്‍ മൃഗസംരക്ഷണ, കാര്‍ഷികമേഖലകളില്‍ വിനിയോഗിച്ചിരുന്നുവെങ്കില്‍ ഭക്ഷ്യ സുരക്ഷ സാക്ഷാത്ക്കരിക്കപ്പെട്ടേനെ. ഇവര്‍ ഉപയോഗിക്കുന്ന വൈദ്യുതിപോലും കേരളത്തെ മണിക്കൂറുകളോളം ഇരുട്ടിലാക്കുവാനെ പ്രയോജനപ്പെടുകയുള്ളു.








വ്യാഖ്യാനം